സൗദി എയര്‍ലൈന്‍സ് എയര്‍ ഇന്ത്യക്ക് അടിയാകുമോ..

സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ)  തിരുവനന്തപുരത്തേക്ക് സര്‍വീസ് തുടങ്ങിയ വിവരം എല്ലാ പ്രവാസി സുഹൃത്തുക്കളും അറിഞ്ഞു കാണുമല്ലോ. റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നായി ആഴ്ചയില്‍ 5 സര്‍വീസുകള്‍ ആകും തുടക്കത്തില്‍ ഉണ്ടാവുക. റിയാദില്‍ നിന്ന് മൂന്ന് വിമാനങ്ങളും, ജിദ്ദയില്‍ നിന്ന് രണ്ട് വിമാനങ്ങളുമാകും ഉണ്ടാവുക.ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ സൗദി സമയം പുലര്‍ച്ചെ 4.45-ന് റിയാദില്‍ നിന്ന് തിരിക്കുന്ന സൗദിയ  വിമാനം ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.00-ന് തിരുവനന്തപുരത്തെത്തും. മടക്കവിമാനം ഉച്ചയ്ക്ക് 1.30- ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് സൗദി സമയം വൈകുന്നേരം 4.05-ന് റിയാദില്‍ തിരികെയെത്തും. ഒക്ടോബര്‍ 30 മുതല്‍ ചൊവ്വാഴ്ച്ച പുറപ്പെട്ട് കൊണ്ടിരിക്കുന്ന  വിമാനം എല്ലാ  തിങ്കളാഴ്ച ദിവസവും ആയിരിക്കും..
                        വ്യാഴം, ശനി ദിവസങ്ങളിലാകും ജിദ്ദയില്‍ നിന്നുള്ള വിമാനം ഉണ്ടാവുക. സൗദി സമയം പുലര്‍ച്ചെ 4.10 ന് ജിദ്ദയില്‍ നിന്ന് പുറപ്പെടുന്ന  വിമാനം ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. മടക്കവിമാനം  ഉച്ചയ്ക്ക് 1.30 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് സൗദി സമയം വൈകുന്നേരം 5.30 ന് ജിദ്ദയില്‍ എത്തിച്ചേരും. എയര്‍ബസ് A330 സീരിസില്‍പ്പെട്ട വിമാനങ്ങള്‍ ഉപയോഗിച്ചാകും സര്‍വീസ്. 262 ഇക്കണോമിക് ക്ലാസ് സീറ്റുകളും 36 ബിസിനസ് ക്ലാസ് സീറ്റുകളും വിമാനത്തില്‍ ഉണ്ടാകും. 23kg  ഉള്ള രണ്ടു ബാഗ്ഗേജും, 8kg ഉള്ള ഹാന്‍ഡ്‌ ബാഗ്ഗേജും അനുവദനീയമാണ്. നിലവില്‍ തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന വിമാനമായ  കുവൈറ്റ് എയര്‍ലൈന്‍സില്‍ മാത്രമേ 23kg ബാഗ്ഗേജു അനുവദിക്കപ്പെട്ടിരുന്നുള്ളൂ. 
                   നിലവില്‍ തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്ക് എയര്‍ഇന്ത്യ മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ. എയര്‍ഇന്ത്യക്ക് കിട്ടിയ ഏറ്റവും വലിയ ഒരു അടി തന്നെയാണ് സൗദിയയുടെ തിരുവനന്തപുരത്തേക്കുള്ള സര്‍വീസ്. എയര്‍ഇന്ത്യയിലെ ജീവനക്കാരുടെ യാത്രക്കാരോടുള്ള മോശമായ പെരുമാറ്റം ആണ് എയര്‍ഇന്ത്യയില്‍ യാത്ര ചെയ്യാന്‍ പ്രവാസികള്‍  മടിക്കുന്നത്. അതിനാല്‍ പല പ്രവാസികളും തിരുവനന്തപുരത്തേക്കുള്ള  കണക്റ്റഡ് ഫ്ലൈറ്റിനെയാണ് ആശ്രയിച്ചു കൊണ്ടിരുന്നത്. സൗദിയയുടെ സര്‍വീസ് തെക്കന്‍ കേരളത്തിലെ സൗദി പ്രവാസികള്‍ക്ക് വലിയ  അനുഗ്രഹമാകും. എന്തായാലും സൗദിയയുടെ വരവ് എയര്‍ഇന്ത്യക്ക് കനത്ത നഷ്ടം തന്നെയാണ്.



                    ജെറ്റ് എയര്‍വേയ്സ് സൗദിയിലെ ദമ്മാമിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ജിദ്ദയിലേക്ക് നിലവില്‍ സര്‍വീസുകള്‍ ഒന്നും തന്നെയില്ലായിരുന്നു. മുന്‍പ് സൗദിയ കരിപ്പൂരേക്ക് നേരിട്ട് സര്‍വീസ് നടത്തിയിരുന്നു.  വലിയ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള സര്‍വീസ് ആണ് സൗദിയ നടത്തുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വലിയ വിമാനങ്ങള്‍ അനുവദനീയമല്ല. വടക്കന്‍ കേരളത്തിലുള്ള സൗദി പ്രവാസികള്‍ക്ക് കനത്ത അടിയാണ് ഇതുമൂലം ഉണ്ടായത്. നിലവില്‍ എയര്‍ഇന്ത്യ എക്സ്പ്രസ്സ്‌ മാത്രമേ സൗദിയില്‍ നിന്നും കരിപ്പൂരേക്ക് നേരിട്ട് സര്‍വീസ് നടത്തുന്നുള്ളൂ. അതിനാല്‍ മിക്ക പ്രവാസികളും കണക്റ്റഡ് ഫ്ലൈറ്റിനെയാണ് ആശ്രയിച്ചു കൊണ്ടിരിക്കുന്നത്. ഉടന്‍ തന്നെ വലിയ വിമാനങ്ങള്‍ കരിപ്പൂരിലേക്ക് സര്‍വീസ് പുനരാരംഭിക്കുമെന്ന് തന്നെയാണ്  വടക്കന്‍ കേരളത്തിലുള്ള സൗദി പ്രവാസികളുടെ വിശ്വാസം.